Join Our Whats App Group

'ഞാന്‍ ചെയ്തത് ശരിയാണ്, കുറ്റബോധമില്ല'; 'ബുള്ളി ബായ്' ആപ്പ് നിര്‍മ്മാതാവ്


 

‘ബുള്ളി ബായ്’ എന്ന ആപ്പ് നിര്‍മ്മിച്ച് മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച സംഭവത്തില്‍ താന്‍ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നും കുറ്റബോധം തോന്നുന്നില്ല എന്നും കേസിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ് പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്‌ണോയ് അസമിലെ ജോര്‍ഹത് സ്വദേശിയാണ്.


കഴിഞ്ഞ ദിവസമാണ് ഇയാളെ അസമിലെ വീട്ടില്‍ എത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നീരജിനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 21 കാരനായ നീരജ് ഭോപ്പാല്‍ ആസ്ഥാനമായ ഒരു സ്ഥാപനത്തിലെ രണ്ടാം വര്‍ഷ എൻജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ആപ്പ് നിര്‍മ്മിക്കാനുപയോഗിച്ച ഡിവൈസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആപ്പ് നിര്‍മ്മിച്ചത് നവംബറില്‍ ആണെന്നും ഡിസംബര്‍ 31 ന് അത് പുറത്തുവിട്ടെന്നും നീരജ് പറഞ്ഞു. പൊലീസിനെ പരിഹസിക്കാനായി ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടും ഇയാള്‍ സൃഷ്ടിച്ചിരുന്നു.



കേസുമായി ബന്ധപ്പെട്ട മുമ്പ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തെറ്റായ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. താനാണ് ബുള്ളി ബായ് ആപ്പിന്റെ നിര്‍മ്മാതാവ്. നിങ്ങള്‍ അറസ്റ്റ് ചെയ്ത രണ്ട് നിഷ്‌കളങ്കരായ ആളുകളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല, അവരെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് നീരജ്  ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം പൊലീസിനെ ചേരി പൊലീസ് എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിംഗിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബുധനാഴ്ച രാവിലെ 10.42 നായിരുന്നു നീരജിന്റെ ട്വീറ്റ്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍ ആകുന്ന നാലാമത്തെ ആളാണ് നീരജ് ബിഷ്‌ണോയ്. ഇതിന് മുമ്പ് 21 വയസുകാരനായ മായങ്ക് റാവല്‍, ശ്വേത സിംഗ്, വിശാല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group